October 24, 2016

മണ്‍ പ്രതിമകള്‍


അവധി ദിനങ്ങള്‍
വെയില്‍ കാഞ്ഞിരിക്കുന്ന 
വഴിവക്കിലാണ്
സാധാരണ നീയെന്നെ
ഇറക്കിവിടാറ്...
പഴകിപ്പോയ മണ്‍പ്രതിമകള്‍
വില്‍ക്കാന്‍ വച്ചിരിക്കുന്ന
കടയ്ക്കരികില്‍!
മഞ്ഞുകാലത്തിലേയ്ക്ക്
നീട്ടിവളര്‍ത്തിയ
ശുഷ്കിച്ച ശിഖരങ്ങള്‍ പോലൊരുടലില്‍
മടങ്ങും മുന്നേ വേനല്‍ ചുംബിച്ച
ഇലകളെപ്പോലെയാണ്
കണ്ണുകളെന്ന്
അന്നേരമൊക്കെ
നീ ഭാവിക്കുന്നുണ്ടാവും!

പിന്നെയൊരു കുതിപ്പാണ്..
വലിയ കള്ളങ്ങളുടെ
കപ്പല്‍ച്ചാലുകള്‍
താണ്ടിയൊരൊറ്റപ്പറക്കല്‍
നിര്‍ദ്ദയതയുടെ
കടല്‍മുഴക്കങ്ങളിലുരച്ച്
വൈരം കൂർപ്പിച്ച ചുണ്ടിടകളില്‍
അപ്പോഴുമുണ്ടാവും,
ചുവപ്പിറ്റിച്ചൊരു മുഷ്ടിവലിപ്പം..
പക്ഷിവേഗം താണ്ടിയ
ഗഹനപാതയുടെ മറ്റൊരറ്റത്ത്
തുടര്‍ച്ചകളുടെ
ത്രിമാന രൂപമാര്‍ന്ന്
കാത്തിരിക്കുന്നവരുടെ
രോമക്കുപ്പായത്തിനുള്ളിൽ
മറ്റൊരു കാലമായി
മറ്റൊരു ഞാന്‍
പ്രവര്‍ത്തിദിനത്തിലേയ്ക്കുള്ള മടക്കവണ്ടിയില്‍
നീയിരിക്കുന്ന ജനാലയ്ക്കു പുറത്ത്
മണ്‍ പ്രതിമകള്‍ വില്‍ക്കുന്ന
പഴയൊരു കച്ചവടക്കാരനുണ്ട്
അയാള്‍ക്കും പിന്നിലായി
പൊട്ടിമുളച്ചു ചുവക്കുന്നുണ്ട്;
പുതിയൊരു ഹൃദയം!

വേനല്‍

വേരുകള്‍..
നശിച്ച വേരുകള്‍!

*** *** ***
തീര്‍ച്ചയായും
അയാല്‍ തന്നെയായിരുന്നു
ഇന്നലത്തെ സ്വപ്നത്തിലും വന്നത്..
വില്‍ക്കാന്‍ വച്ചിരിക്കുന്ന ചന്ദനത്തിരികള്‍ക്കിടയിലൂടെ
ആ മുഖം വ്യക്തമായി-
ത്തന്നെ കണ്ടതാണ് !
മരിച്ചവര്‍
സ്വര്‍ഗ്ഗത്തിലെ
ചന്ദനത്തിരിവില്‍പ്പനക്കാരാവുമെന്ന്
ഏതു കഥയിലെ
മുത്തശ്ശിയാണ് പറഞ്ഞത്?!
കടലിലേയ്ക്ക്
നീണ്ടുപോയൊരു കാറ്റിന്റെ
ഇങ്ങേത്തലയ്ക്കല്‍
മീനുകള്‍ക്കൊപ്പം
നീന്തിപ്പോയൊരു
കറുത്ത ചെക്കന്റെ
ചിത്രമുണ്ടായിരുന്നു;
ചുകന്ന ചെകിളപ്പൂവുകള്‍
തെളിഞ്ഞു നിന്ന
ചിത്രം!
എനിക്ക്
മടങ്ങേണ്ടത്, പ്രണയമേ-
കാറ്റിലേയ്ക്കും കടലിലേയ്ക്കുമല്ലെന്ന്
നിന്നോടു പറഞ്ഞ-
രാവിനുമേറെ മുന്നേ
നീയെനിക്കായി പറഞ്ഞുവച്ചിരുന്ന
മീസാന്‍ കല്ലുകളില്‍,
ഞാന്‍ കടന്നു പോയ കാലം,
ഒറ്റച്ചിറകു മാത്രമുള്ളൊരു-
പക്ഷിയുടെ രൂപത്തില്‍
നീ കൊത്തിവയ്ക്കുക!
*** *** *** ***
ഇല്ല,
ചോര പൊടിഞ്ഞാലും
വേണ്ടില്ല!
ഇനിയുമുണരുന്നതിന്‍ മുന്നേ-
യിവിടെ ഞാനൊന്നൊറ്റയ്ക്കിരിക്കട്ടെ,
എനിക്കു മീതേ
വേനല്‍
മുളച്ചു പൊന്തട്ടെ...
വേനല്‍
മുളച്ചു
പൊന്തട്ടെ!

ചിതയിലേയ്ക്ക്...


ശ്മശാനത്തിലേയ്ക്കുള്ള വഴിയില്‍
നീയും ഞാനും

തെരുവുവിളക്കുകള്‍ കത്തുന്നതേയുള്ളൂ
തമ്മിലൊരു-
തോള്‍പ്പൊക്കത്തിന്റെ ദൂരം
നീയുടുത്തുകാണാന്‍ കൊതിച്ചിരുന്ന
ചുവന്ന പട്ട്
ഞാന്‍ പുതച്ചിരിക്കുന്നു

-ഒരിക്കല്‍
നമുക്കിടയില്‍
മറകളില്ലായിരുന്നെന്ന്
ചൂളം കുത്തുന്നുണ്ട്, ഒരു കള്ളം! -

എന്റെ ഭാരം
ഹൃദയത്തില്‍ നിന്നും
തോളിലേയ്ക്കെടുത്തുവച്ചത്
നീയറിഞ്ഞിട്ടേയുണ്ടാവില്ല!
ഒരിക്കല്‍
ഇതേപോലൊരു രാത്രിയില്‍
നമ്മളൊന്നിച്ചു പുതച്ചിട്ടുണ്ട്
ഇതേ ചുമപ്പ്!
അന്ന് ചന്ദനത്തിരികള്‍ക്കുപകരം
മുല്ലപ്പൂ മണത്തിരുന്നു..

ശ്മശാനത്തിനു
മുന്നില്‍ നിന്ന്
നീയിപ്പോ
വസന്തം ബാക്കിവച്ച
പൂവുകളെ സ്വപ്നം കാണുകയാവും..

ചുമന്നു വിടര്‍ന്ന പൂവുകളെ
ഒരു പക്ഷേ
വന്‍ കരകളുടെ പേരുനല്‍കി വിളീച്ചിട്ടുണ്ടാവും നീ
-ഏഴു പൂക്കള്‍
-ഏഴു വന്‍ കരകള്‍..

ശേഷിച്ചവയ്ക്ക്
നീ കടലുകളുടെ പേരുകളാവും നല്‍കുക!
-അഞ്ചു പൂവുകള്‍
-അഞ്ചു സമുദ്രങ്ങള്

ഞാനല്‍ഭുദപ്പെടുന്നത്
എന്നിലേയ്ക്കു
തീ പടര്‍ന്നു തുടങ്ങുന്ന നിമിഷത്തെ
ഏതു പേരുചൊല്ലി
നീ വിളിക്കുമെന്നാണ്,
എന്നിലേയ്ക്ക് തീ പടര്‍ത്തുക
ഏതു വാക്കെരിച്ചാവുമെന്നാണ്!

ജ്വാലകള്‍ കനലുകളാവുകയും
കനലുകള്‍ ചാരമാവുകയും ചെയ്യുക
നീ തിരികെപ്പോയതിനു ശേഷമാവും
ഞാനപ്പോ ഭയത്തിന്റെ
അവസാന കണികയുമെരിച്ചു
കളഞ്ഞ്
ജല രൂപമാര്‍ന്ന്
വേരുകളിലേയ്ക്ക്
ചേക്കേറിയിരിക്കും!

September 21, 2015

ഒരു സ്വാതന്ത്ര്യപ്രഖ്യാപനം..


ഇതു കേള്‍ക്കൂ,

സത്യം!

എന്റെയീ വര്‍ത്തമാനം
നാളെയില്‍ മായ്ക്കപ്പെടേണ്ട
ചില രേഖാചിത്രങ്ങള്‍ മാത്രമാണ്...
അടയാളങ്ങളുടെ ആയുസ്സ്
മഴയുടേയും മറവിയുടേയും
കയ്യില്‍ ഭദ്രം!


കേള്‍ക്കൂ,

മരണത്തിറ്റ്നെ സ്വാതന്ത്ര്യ പ്രഖ്യാപനം


നിങ്ങളുടെ

പോസ്റ്റ് മാര്‍ട്ടം ടേബിളില്‍

രൂപപ്പെടലുകള്‍ കാത്ത്

ചുവക്കെച്ചിരിച്ചിരിക്കുന്ന

സ്മൃതിപിണ്ഡമാവാന്‍ ഞാനെന്നെ

ബാക്കിവയ്ക്കുകയേയില്ല;

നിശ്ചയമായും ശൂന്യതയുടെ

അനന്ത സാധ്യതകളിലേയ്ക്ക്

ഞാനെന്നെ തുറന്നുവിടുകതന്നെ ചെയ്യും!


കണ്ണുകള്‍

ഒരത്തിമരം പോലെയും,

കാഴ്ചകള്‍ പഴുത്തു തുടുത്ത

അത്തിപ്പഴങ്ങളായും തോന്നിയ

ദിനാന്ത്യത്തിലാണ്

നിറങ്ങളെ ഞാന്‍ പ്രണയിച്ചു

തുടങ്ങിയതെന്ന് ഒരു നിഴല്‍

എനിക്കു യാത്രാമംഗളങ്ങള്‍ നേരും


ചരിത്രാതീതമായൊരു

പ്രണയകാലത്തിലേയ്ക്കു

വിരിച്ചു പിടിച്ച ചിറകുകളില്‍

നിന്നും പറന്നുപോയതാണെന്റെ

തൂവലുകളെന്ന്

ജനാലയ്ക്കു പുറത്തെ

പക്ഷി മൂളും


എനിക്കും നിനക്കുമിടയില്‍

മറന്നുവച്ച മൌനം

പ്രണയമായിരുന്നെന്ന് നീ പറയവേ

പൂക്കള്‍ അസ്ഥികളായി കൊഴിഞ്ഞുവീണ്

എനിക്കായി ചിരിക്കും


പെണ്ണേ,

അവസാനത്തേതിനു

തൊട്ടുമുമ്പുള്ള ഈ രാവില്‍

കണ്ണുനീര്‍ത്തുള്ളീകള്‍ക്കു പകരം

നീയെനിക്കിത്തിരി ലഹരി പകരുക,

നിന്റെ മാറിടത്തിനു കുറുകെ

ഞാനൊരു പുഴയെ അടയാളപ്പെടുത്തുകയും

തപ്ത മേഘങ്ങള്‍ ആകാശത്തെ

നഗ്നമാക്കുകയും ചെയ്ത സന്ധ്യയില്‍,

പെയ്തൊഴിയാതെ പോയ

മഴയായിരുന്നു പ്രണയമെന്ന്

ഞാന്‍ നിന്നോടു പറയട്ടെ!


പെയ്തൊഴിയാതെ പോയ

മഴയായിരുന്നു

പ്രണയമെന്ന്...

ചില പരിചിത മണങ്ങള്‍...



ഗൃഹാതുരതയുടെ

കനത്ത നിശ്ശബ്ദതയിലേയ്ക്ക്

ചില പഴയ മണങ്ങള്‍
ചൂളംകുത്തിയെത്തുകയാണ്


കനത്ത പുകച്ചുരുളുകള്‍ പോലെ

മഞ്ഞുപെയ്ത ഒരു പകലില്‍,

യൂക്കാലിപ്റ്റസ് തൈലം മണക്കുന്ന

രോമക്കുപ്പായത്തില്‍ തുടങ്ങി

മഴപ്പെരുക്കത്തില്‍

മുങ്ങിത്താണുപോയ

മറ്റൊരു പകലില്‍ നിന്നും

നനഞ്ഞൊട്ടിയിറങ്ങിപ്പോയ

മുല്ലപ്പൂമണം വരെ..


എത്ര രാത്രികള്‍,

പിന്നിലേയ്ക്കെത്ര പകലുകള്‍..


ആദിബോധത്തിന്റെ

ഊഷ്മളതയിലേയ്ക്ക്

ആദ്യത്തെ കാറ്റു കൊണ്ടുവരിക

മുലപ്പാലിന്റെ മണം തന്നെയാവണം!


പിന്നെ മടക്കമാണ്..


ഇഴകള്‍ പിരിഞ്ഞ്

തന്മാത്രകളേയും അണുക്കളേയും

കുടഞ്ഞെറിഞ്ഞ്

ആദിഗന്ധത്തിന്റെ

മഹാശൂന്യതയിലേയ്ക്ക്..

November 14, 2013

സച്ചിന്‍
----------
സച്ചിന്‍,
ഒരേ സമയം തന്നെ
നീ ഞങ്ങള്‍ക്ക്
മതവും ദൈവവുമായത്
ഏത് ഇന്നിംഗ്സിനു ശേഷമാണ്...
ഒരുപക്ഷെ
ക്രിക്കറ്റ്, ക്രിക്കറ്റിനുമപ്പുറം
ഒരു രാഷ്ട്രത്തിറ്റ്നെ വികാരവും
ഒരു ജനതയുടെ
അതിജീവന സ്വപ്നവുമായി
പരിണമിച്ചത്
ആ ഇന്നിംഗ് സിനു ശേഷമാകാം!

കോച്ചി വിറച്ചും
വെന്തുരുകിയും
നനഞ്ഞു കുതിര്‍ന്നും
വിശന്നും
ദാഹിച്ചും
ചുമച്ചും
പനിച്ചും
തെരുവുകളില്‍-
പുഴുക്കളെപ്പോലെ
നുരച്ചു നടന്ന
കുറെ മനുഷ്യര്‍ക്ക്
നിന്റെ കളിത്തികവിനാല്‍
നീ വിളമ്പിനല്‍കിയത്
ജന്മം നിറയുവോളം
ആത്മാഭിമാനമായിരുന്നു;
തോല്‍പ്പിക്കപ്പെടാന്‍ മാത്രമെന്നവണ്ണം
ജനിച്ചവര്‍ക്കായി
നീ കരുതിവച്ചത്
വലിയ വിജയങ്ങളുടെ
സൂത്രവാക്യങ്ങളായിരുന്നു.

കളിക്കളത്തില്‍
നീയായിരുന്നതൊക്കെയും
ഇതിഹാസമായിരുന്നെന്നിരിക്കെ
നീ പാഡണിയുന്ന
ഓരോ പുതിയ പ്രഭാതത്തിലും
ഞങ്ങള്‍ കാത്തിരുന്നു കണ്ടത്
ഇതിഹാസങ്ങളുടെ
നിര്‍മ്മിതീയായിരുന്നു.

ഒടുവില്‍,
പ്രീയ സച്ചിന്‍,
ആ ദിവസവും വന്നെത്തുകയാണ്;
കലണ്ടറില്‍ ഇല്ലാതിരുന്നെങ്കിലെന്ന്
ഞങ്ങള്‍ ആഗ്രഹിച്ച ദിവസം..
ഇല്ല,
ഇല്ല സച്ചിന്‍
ഞങ്ങളുണ്ടാവില്ല,
നവംബറിലെ ഈ തണുത്ത സന്ധ്യയില്‍
അവസാനത്തെ ഇന്നിംഗ്സും കളിച്ച്
പവലിയനിലേയ്ക്കു
നീ മടങ്ങുന്നതു കാണാന്‍ ഞങ്ങളുണ്ടാവില്ല

ഞങ്ങളുടെ മൈതാനങ്ങളില്‍
പാഡണിഞ്ഞു നീയുണ്ടാവണം..
പ്രാര്‍ത്ഥനകള്‍ പോലെ
നിനക്കായ് മുഴക്കപ്പെടുന്ന
ആരവങ്ങള്‍ക്കും ആര്‍പ്പുവിളികള്‍ക്കും നടുവില്‍
കടലാഴങ്ങളെ ബാറ്റിലേയ്ക്കാവാഹിച്ച്,
സാഗര ശാന്തതയ്ക്കു മുഖം നല്‍കി
നീയുണ്ടാവണം,
അതിര്‍ത്തിരേഖയ്ക്കപ്പുറത്തെ
മോക്ഷ പഥങ്ങള്‍ തേടി-
ചീറിപ്പാഞ്ഞു വരുന്നുണ്ട്,
ഒരു ചുവന്ന പന്ത്,
ഒരു വെളുത്ത പന്ത്,
സ്വപ്നങ്ങള്‍ പോലെ ഒരായിരം പന്തുകള്‍!
ഒരു വെളിപാട് കവിത
---------------------

ചിലതെല്ലാം ഇപ്പോഴും

അങ്ങനെയൊക്കെത്തന്നെയാണ്

ചില വാക്കുകളെയെങ്കിലും പോലെ

നെഞ്ചു പിളര്‍ക്കട്ടേയെന്ന്,

എല്ലാ യുദ്ധങ്ങളേയും പോലെ

മൃതിയടയട്ടേയെന്ന്

മുറിവേല്‍പ്പിച്ചുകൊണ്ടേയിരിക്കും!

തകര്‍ക്കപ്പെട്ടവന്റെ

തച്ചുശാസ്ത്രം

വ്യഭിചരിക്കപ്പെട്ട

ചരിത്രം പോലെയെന്ന്

പരിഭവിച്ച്,

തലകുനിച്ച്

മുഖം കറുത്ത്

മനം മടുത്തവര്‍ക്ക്

ഞാനൊരു മാതൃക തീര്‍ക്കുന്നുണ്ട്,

-ഒക്കെയുമൂരിയെറിഞ്ഞ്,

അട്ടഹസിച്ച്

കുടിച്ച്

മദിച്ച്

മരിച്ച്

മലര്‍ന്ന്

ഒരു വരയായും

പിന്നൊരു വരിയായും

തെളിഞ്ഞു മറഞ്ഞ്,

ഒടുവുലൊരൊടുക്കത്തെ

പുളച്ചിലിലൂടെ

ജനിക്കുന്ന ഒരുഗ്രന്‍ മാതൃക!

ചില നിമിഷങ്ങളെങ്കിലും

അങ്ങനെയൊക്കെയാണ്,

മുറിവുകള്‍ പോലെ

മധുരിച്ച്,

മുറിവുകള്‍ പോലെ

കലഹിച്ച്,

തകര്‍ത്തും തളര്‍ത്തിയും

കടന്നുപോകുന്നവ..

ഞാന്‍ എന്നത്,

ആ നിമിഷത്തിന്റെ പൂക്കളത്രെ!

August 19, 2013

ഒരു ഇരയുടെ കുമ്പസാരം


മിയാ കള്‍പാ, മിയാ കള്‍പാ
മിയാ മാക്സിമാ  കള്‍പാ...


ഹൃദയത്തോട് പ്രണയത്തേയും
കാഴ്ചകളില്‍ സ്വപ്നത്തേയും ചേര്‍ത്തുവയ്ക്കാതെ,
മൃതിയിടങ്ങളില്‍ എന്റെ ശിഥില-
വര്‍ത്തമാനത്തെ നിര്‍ദ്ദയം കൊരുത്തുവച്ച്
ഇരുള്‍വഴികളിലേയ്ക്ക് പിന്‍ വലിഞ്ഞത്
എന്റെ പിഴ...

വിശപ്പ് സ്വാതന്ത്ര്യത്തെ കൊന്നുതിന്ന
പകലുകളില്‍, തീ തുപ്പിയ യന്ത്രത്തോക്കുകള്‍ക്കു-
കീഴില്‍ കനത്ത മൌനം പുതച്ചു ചുരുണ്ടു-
കൂടിയ കാലത്ത്,
വചനങ്ങളുടെ  തുടര്‍ച്ച തെറ്റിച്ച്,
ലംഘനങ്ങളിലൂടെ, അതിവര്‍ത്തനത്തിന്റെ-
പുത്തനതിര്‍ത്തികള്‍ തീര്‍ത്ത് മുന്നേറാതിരുന്നത്
എന്റെ വലിയ പിഴ!

ഞാന്‍ ഉഷ്ണവും, തപ്ത മേഘങ്ങള്‍
അശരീരുമായ രാവില്‍, നിലാവു മുറിച്ചുകടന്ന്,
രുധിരപാനം ചെയ്ത നരാധമര്‍ക്ക്
കുരുശുമരണം വിധിയ്ക്കാതെ,
നീതിമാന്റെ മുള്‍ക്കിരീടമണിഞ്ഞ്
പള്ളിമണിമുഴക്കങ്ങള്‍ക്ക് കാതുകള്‍ നല്‍കി-
കാത്തിരുന്നത് എന്റെ പിഴ..

മയമാപിനികളില്‍,
കാലവേഗങ്ങള്‍ മറന്ന സൂചി-
ക്കറക്കങ്ങളില്‍,
 
ജീവതാളം മറന്നുവച്ച-
പാഴ് നിലങ്ങളില്‍
ഒരു ചിരാതിന്റെ ഇത്തിരിവെട്ടം പോലുമാവാതെ
മറവിയുടെ, വിധേയത്വത്തിന്റെ
മഹാശൈത്യ ശ ഗേഹങ്ങളില്‍
സുഖ സുഷുപ്തിയിലാണ്ടുണരാതുണരാ-
തിരുന്നത്  എന്റെ പിഴ, എന്റെ പിഴ...എന്റെ വലിയ പിഴ!

പോയകാലത്തിന്റെ ലിഖിതങ്ങള്‍ പേറുന്ന
സ്തുപ ശിലാതലങ്ങളില്‍,
ജീവാത്മകാര്യ ചതുഷ്ടയങ്ങളില്‍,
പിഴകളുടെ തീച്ചുമടിറക്കിവച്ചെന്റെ-
സത്വബോധം പുനര്‍ജ്ജനി തേടവേ,
നേരിടങ്ങളില്‍,
തീപടര്‍ത്തിയ ബോധക്രമങ്ങളില്‍
ഊര്‍ജ്ജശതരേണു പുഷ്പങ്ങള്‍ വിരിയവേ
ഇരകള്‍,
വെറുമിരകളായി വാഴ്വിന്റെ
നിരംബര നിറസഞ്ചയങ്ങളില്‍-
ജീവാധാര നിരാകരിഷ്ണുവായി വിസ്മൃതിയുടെ-
പടുബന്ധനത്തില്‍ പിടഞ്ഞമരട്ടെ...
നിദാന്ത വിസ്മൃതിയില്‍,
പിടഞ്ഞു..പിടഞ്ഞമരട്ടെ...

മിയാ കള്‍പാ, മിയാ കള്‍പാ
മിയാ മാക്സിമാ  കള്‍പാ...


January 15, 2009

മായ്ക്കപ്പെടേണ്ട ചിത്രങ്ങള്‍...

സ്വപ്നങ്ങളിലേയ്ക്ക്
നരകയറിയപ്പോള്‍
മഴയെത്തിയത്
മഷിക്കറുപ്പുമായാണ്..
മായ്ക്കപ്പെടേണ്ട ചിത്രങ്ങളെ
നനച്ചെടുത്ത്
മേഘക്കറുപ്പില്‍ കുതിര്‍ത്ത്
കാറ്റിനു നല്‍കണം..
അവര്‍ പരസ്പരം പുണര്‍ന്ന്
കഥകള്‍പറഞ്ഞ്,
മഴനൂലുകള്‍ക്കിടയിലൂടെ നടന്ന്
ഇടിമുഴക്കങ്ങളില്‍മറയട്ടെ!

തളിരുകളില്‍നിന്ന്
വൃക്ഷ ശിഖരങ്ങളിലൂടെ
വേരുകള്‍കാക്കുന്ന-
മണല്‍ത്തരികളെപ്പിളര്‍ന്ന്
ഭൂമിയുടെ യോനീമുഖം തേടി
ഞാനൊന്നാഴ്ന്നിറങ്ങുകയാണ്.

ഇരുളീന്റെ പൂര്‍ണ്ണതയിലേയ്ക്ക്
മഴയെത്തുമ്പോള്‍
വെളീച്ചമായി നീയുണ്ടാവണം.
കണ്ണുകള്‍പൊത്താതെ
നമുക്കൊന്നിച്ച് മഴനനയാം...
നമുക്കൊന്നിച്ച്
മഴ
നനയാം...