November 14, 2013

സച്ചിന്‍
----------
സച്ചിന്‍,
ഒരേ സമയം തന്നെ
നീ ഞങ്ങള്‍ക്ക്
മതവും ദൈവവുമായത്
ഏത് ഇന്നിംഗ്സിനു ശേഷമാണ്...
ഒരുപക്ഷെ
ക്രിക്കറ്റ്, ക്രിക്കറ്റിനുമപ്പുറം
ഒരു രാഷ്ട്രത്തിറ്റ്നെ വികാരവും
ഒരു ജനതയുടെ
അതിജീവന സ്വപ്നവുമായി
പരിണമിച്ചത്
ആ ഇന്നിംഗ് സിനു ശേഷമാകാം!

കോച്ചി വിറച്ചും
വെന്തുരുകിയും
നനഞ്ഞു കുതിര്‍ന്നും
വിശന്നും
ദാഹിച്ചും
ചുമച്ചും
പനിച്ചും
തെരുവുകളില്‍-
പുഴുക്കളെപ്പോലെ
നുരച്ചു നടന്ന
കുറെ മനുഷ്യര്‍ക്ക്
നിന്റെ കളിത്തികവിനാല്‍
നീ വിളമ്പിനല്‍കിയത്
ജന്മം നിറയുവോളം
ആത്മാഭിമാനമായിരുന്നു;
തോല്‍പ്പിക്കപ്പെടാന്‍ മാത്രമെന്നവണ്ണം
ജനിച്ചവര്‍ക്കായി
നീ കരുതിവച്ചത്
വലിയ വിജയങ്ങളുടെ
സൂത്രവാക്യങ്ങളായിരുന്നു.

കളിക്കളത്തില്‍
നീയായിരുന്നതൊക്കെയും
ഇതിഹാസമായിരുന്നെന്നിരിക്കെ
നീ പാഡണിയുന്ന
ഓരോ പുതിയ പ്രഭാതത്തിലും
ഞങ്ങള്‍ കാത്തിരുന്നു കണ്ടത്
ഇതിഹാസങ്ങളുടെ
നിര്‍മ്മിതീയായിരുന്നു.

ഒടുവില്‍,
പ്രീയ സച്ചിന്‍,
ആ ദിവസവും വന്നെത്തുകയാണ്;
കലണ്ടറില്‍ ഇല്ലാതിരുന്നെങ്കിലെന്ന്
ഞങ്ങള്‍ ആഗ്രഹിച്ച ദിവസം..
ഇല്ല,
ഇല്ല സച്ചിന്‍
ഞങ്ങളുണ്ടാവില്ല,
നവംബറിലെ ഈ തണുത്ത സന്ധ്യയില്‍
അവസാനത്തെ ഇന്നിംഗ്സും കളിച്ച്
പവലിയനിലേയ്ക്കു
നീ മടങ്ങുന്നതു കാണാന്‍ ഞങ്ങളുണ്ടാവില്ല

ഞങ്ങളുടെ മൈതാനങ്ങളില്‍
പാഡണിഞ്ഞു നീയുണ്ടാവണം..
പ്രാര്‍ത്ഥനകള്‍ പോലെ
നിനക്കായ് മുഴക്കപ്പെടുന്ന
ആരവങ്ങള്‍ക്കും ആര്‍പ്പുവിളികള്‍ക്കും നടുവില്‍
കടലാഴങ്ങളെ ബാറ്റിലേയ്ക്കാവാഹിച്ച്,
സാഗര ശാന്തതയ്ക്കു മുഖം നല്‍കി
നീയുണ്ടാവണം,
അതിര്‍ത്തിരേഖയ്ക്കപ്പുറത്തെ
മോക്ഷ പഥങ്ങള്‍ തേടി-
ചീറിപ്പാഞ്ഞു വരുന്നുണ്ട്,
ഒരു ചുവന്ന പന്ത്,
ഒരു വെളുത്ത പന്ത്,
സ്വപ്നങ്ങള്‍ പോലെ ഒരായിരം പന്തുകള്‍!
ഒരു വെളിപാട് കവിത
---------------------

ചിലതെല്ലാം ഇപ്പോഴും

അങ്ങനെയൊക്കെത്തന്നെയാണ്

ചില വാക്കുകളെയെങ്കിലും പോലെ

നെഞ്ചു പിളര്‍ക്കട്ടേയെന്ന്,

എല്ലാ യുദ്ധങ്ങളേയും പോലെ

മൃതിയടയട്ടേയെന്ന്

മുറിവേല്‍പ്പിച്ചുകൊണ്ടേയിരിക്കും!

തകര്‍ക്കപ്പെട്ടവന്റെ

തച്ചുശാസ്ത്രം

വ്യഭിചരിക്കപ്പെട്ട

ചരിത്രം പോലെയെന്ന്

പരിഭവിച്ച്,

തലകുനിച്ച്

മുഖം കറുത്ത്

മനം മടുത്തവര്‍ക്ക്

ഞാനൊരു മാതൃക തീര്‍ക്കുന്നുണ്ട്,

-ഒക്കെയുമൂരിയെറിഞ്ഞ്,

അട്ടഹസിച്ച്

കുടിച്ച്

മദിച്ച്

മരിച്ച്

മലര്‍ന്ന്

ഒരു വരയായും

പിന്നൊരു വരിയായും

തെളിഞ്ഞു മറഞ്ഞ്,

ഒടുവുലൊരൊടുക്കത്തെ

പുളച്ചിലിലൂടെ

ജനിക്കുന്ന ഒരുഗ്രന്‍ മാതൃക!

ചില നിമിഷങ്ങളെങ്കിലും

അങ്ങനെയൊക്കെയാണ്,

മുറിവുകള്‍ പോലെ

മധുരിച്ച്,

മുറിവുകള്‍ പോലെ

കലഹിച്ച്,

തകര്‍ത്തും തളര്‍ത്തിയും

കടന്നുപോകുന്നവ..

ഞാന്‍ എന്നത്,

ആ നിമിഷത്തിന്റെ പൂക്കളത്രെ!

August 19, 2013

ഒരു ഇരയുടെ കുമ്പസാരം


മിയാ കള്‍പാ, മിയാ കള്‍പാ
മിയാ മാക്സിമാ  കള്‍പാ...


ഹൃദയത്തോട് പ്രണയത്തേയും
കാഴ്ചകളില്‍ സ്വപ്നത്തേയും ചേര്‍ത്തുവയ്ക്കാതെ,
മൃതിയിടങ്ങളില്‍ എന്റെ ശിഥില-
വര്‍ത്തമാനത്തെ നിര്‍ദ്ദയം കൊരുത്തുവച്ച്
ഇരുള്‍വഴികളിലേയ്ക്ക് പിന്‍ വലിഞ്ഞത്
എന്റെ പിഴ...

വിശപ്പ് സ്വാതന്ത്ര്യത്തെ കൊന്നുതിന്ന
പകലുകളില്‍, തീ തുപ്പിയ യന്ത്രത്തോക്കുകള്‍ക്കു-
കീഴില്‍ കനത്ത മൌനം പുതച്ചു ചുരുണ്ടു-
കൂടിയ കാലത്ത്,
വചനങ്ങളുടെ  തുടര്‍ച്ച തെറ്റിച്ച്,
ലംഘനങ്ങളിലൂടെ, അതിവര്‍ത്തനത്തിന്റെ-
പുത്തനതിര്‍ത്തികള്‍ തീര്‍ത്ത് മുന്നേറാതിരുന്നത്
എന്റെ വലിയ പിഴ!

ഞാന്‍ ഉഷ്ണവും, തപ്ത മേഘങ്ങള്‍
അശരീരുമായ രാവില്‍, നിലാവു മുറിച്ചുകടന്ന്,
രുധിരപാനം ചെയ്ത നരാധമര്‍ക്ക്
കുരുശുമരണം വിധിയ്ക്കാതെ,
നീതിമാന്റെ മുള്‍ക്കിരീടമണിഞ്ഞ്
പള്ളിമണിമുഴക്കങ്ങള്‍ക്ക് കാതുകള്‍ നല്‍കി-
കാത്തിരുന്നത് എന്റെ പിഴ..

മയമാപിനികളില്‍,
കാലവേഗങ്ങള്‍ മറന്ന സൂചി-
ക്കറക്കങ്ങളില്‍,
 
ജീവതാളം മറന്നുവച്ച-
പാഴ് നിലങ്ങളില്‍
ഒരു ചിരാതിന്റെ ഇത്തിരിവെട്ടം പോലുമാവാതെ
മറവിയുടെ, വിധേയത്വത്തിന്റെ
മഹാശൈത്യ ശ ഗേഹങ്ങളില്‍
സുഖ സുഷുപ്തിയിലാണ്ടുണരാതുണരാ-
തിരുന്നത്  എന്റെ പിഴ, എന്റെ പിഴ...എന്റെ വലിയ പിഴ!

പോയകാലത്തിന്റെ ലിഖിതങ്ങള്‍ പേറുന്ന
സ്തുപ ശിലാതലങ്ങളില്‍,
ജീവാത്മകാര്യ ചതുഷ്ടയങ്ങളില്‍,
പിഴകളുടെ തീച്ചുമടിറക്കിവച്ചെന്റെ-
സത്വബോധം പുനര്‍ജ്ജനി തേടവേ,
നേരിടങ്ങളില്‍,
തീപടര്‍ത്തിയ ബോധക്രമങ്ങളില്‍
ഊര്‍ജ്ജശതരേണു പുഷ്പങ്ങള്‍ വിരിയവേ
ഇരകള്‍,
വെറുമിരകളായി വാഴ്വിന്റെ
നിരംബര നിറസഞ്ചയങ്ങളില്‍-
ജീവാധാര നിരാകരിഷ്ണുവായി വിസ്മൃതിയുടെ-
പടുബന്ധനത്തില്‍ പിടഞ്ഞമരട്ടെ...
നിദാന്ത വിസ്മൃതിയില്‍,
പിടഞ്ഞു..പിടഞ്ഞമരട്ടെ...

മിയാ കള്‍പാ, മിയാ കള്‍പാ
മിയാ മാക്സിമാ  കള്‍പാ...