ശ്മശാനത്തിലേയ്ക്കുള്ള വഴിയില്‍
നീയും ഞാനും
തെരുവുവിളക്കുകള്‍ കത്തുന്നതേയുള്ളൂ
തമ്മിലൊരു-
തോള്‍പ്പൊക്കത്തിന്റെ ദൂരം
നീയുടുത്തുകാണാന്‍ കൊതിച്ചിരുന്ന
ചുവന്ന പട്ട്
ഞാന്‍ പുതച്ചിരിക്കുന്നു
-ഒരിക്കല്‍
നമുക്കിടയില്‍
മറകളില്ലായിരുന്നെന്ന്
ചൂളം കുത്തുന്നുണ്ട്, ഒരു കള്ളം! -
എന്റെ ഭാരം
ഹൃദയത്തില്‍ നിന്നും
തോളിലേയ്ക്കെടുത്തുവച്ചത്
നീയറിഞ്ഞിട്ടേയുണ്ടാവില്ല!
ഒരിക്കല്‍
ഇതേപോലൊരു രാത്രിയില്‍
നമ്മളൊന്നിച്ചു പുതച്ചിട്ടുണ്ട്
ഇതേ ചുമപ്പ്!
അന്ന് ചന്ദനത്തിരികള്‍ക്കുപകരം
മുല്ലപ്പൂ മണത്തിരുന്നു..
ശ്മശാനത്തിനു
മുന്നില്‍ നിന്ന്
നീയിപ്പോ
വസന്തം ബാക്കിവച്ച
പൂവുകളെ സ്വപ്നം കാണുകയാവും..
ചുമന്നു വിടര്‍ന്ന പൂവുകളെ
ഒരു പക്ഷേ
വന്‍ കരകളുടെ പേരുനല്‍കി വിളീച്ചിട്ടുണ്ടാവും നീ
-ഏഴു പൂക്കള്‍
-ഏഴു വന്‍ കരകള്‍..
ശേഷിച്ചവയ്ക്ക്
നീ കടലുകളുടെ പേരുകളാവും നല്‍കുക!
-അഞ്ചു പൂവുകള്‍
-അഞ്ചു സമുദ്രങ്ങള്
ഞാനല്‍ഭുദപ്പെടുന്നത്
എന്നിലേയ്ക്കു
തീ പടര്‍ന്നു തുടങ്ങുന്ന നിമിഷത്തെ
ഏതു പേരുചൊല്ലി
നീ വിളിക്കുമെന്നാണ്,
എന്നിലേയ്ക്ക് തീ പടര്‍ത്തുക
ഏതു വാക്കെരിച്ചാവുമെന്നാണ്!
ജ്വാലകള്‍ കനലുകളാവുകയും
കനലുകള്‍ ചാരമാവുകയും ചെയ്യുക
നീ തിരികെപ്പോയതിനു ശേഷമാവും
ഞാനപ്പോ ഭയത്തിന്റെ
അവസാന കണികയുമെരിച്ചു
കളഞ്ഞ്
ജല രൂപമാര്‍ന്ന്
വേരുകളിലേയ്ക്ക്
ചേക്കേറിയിരിക്കും!
No comments:
Post a Comment