October 24, 2016

വേനല്‍

വേരുകള്‍..
നശിച്ച വേരുകള്‍!

*** *** ***
തീര്‍ച്ചയായും
അയാല്‍ തന്നെയായിരുന്നു
ഇന്നലത്തെ സ്വപ്നത്തിലും വന്നത്..
വില്‍ക്കാന്‍ വച്ചിരിക്കുന്ന ചന്ദനത്തിരികള്‍ക്കിടയിലൂടെ
ആ മുഖം വ്യക്തമായി-
ത്തന്നെ കണ്ടതാണ് !
മരിച്ചവര്‍
സ്വര്‍ഗ്ഗത്തിലെ
ചന്ദനത്തിരിവില്‍പ്പനക്കാരാവുമെന്ന്
ഏതു കഥയിലെ
മുത്തശ്ശിയാണ് പറഞ്ഞത്?!
കടലിലേയ്ക്ക്
നീണ്ടുപോയൊരു കാറ്റിന്റെ
ഇങ്ങേത്തലയ്ക്കല്‍
മീനുകള്‍ക്കൊപ്പം
നീന്തിപ്പോയൊരു
കറുത്ത ചെക്കന്റെ
ചിത്രമുണ്ടായിരുന്നു;
ചുകന്ന ചെകിളപ്പൂവുകള്‍
തെളിഞ്ഞു നിന്ന
ചിത്രം!
എനിക്ക്
മടങ്ങേണ്ടത്, പ്രണയമേ-
കാറ്റിലേയ്ക്കും കടലിലേയ്ക്കുമല്ലെന്ന്
നിന്നോടു പറഞ്ഞ-
രാവിനുമേറെ മുന്നേ
നീയെനിക്കായി പറഞ്ഞുവച്ചിരുന്ന
മീസാന്‍ കല്ലുകളില്‍,
ഞാന്‍ കടന്നു പോയ കാലം,
ഒറ്റച്ചിറകു മാത്രമുള്ളൊരു-
പക്ഷിയുടെ രൂപത്തില്‍
നീ കൊത്തിവയ്ക്കുക!
*** *** *** ***
ഇല്ല,
ചോര പൊടിഞ്ഞാലും
വേണ്ടില്ല!
ഇനിയുമുണരുന്നതിന്‍ മുന്നേ-
യിവിടെ ഞാനൊന്നൊറ്റയ്ക്കിരിക്കട്ടെ,
എനിക്കു മീതേ
വേനല്‍
മുളച്ചു പൊന്തട്ടെ...
വേനല്‍
മുളച്ചു
പൊന്തട്ടെ!

No comments: