October 24, 2016

മണ്‍ പ്രതിമകള്‍


അവധി ദിനങ്ങള്‍
വെയില്‍ കാഞ്ഞിരിക്കുന്ന 
വഴിവക്കിലാണ്
സാധാരണ നീയെന്നെ
ഇറക്കിവിടാറ്...
പഴകിപ്പോയ മണ്‍പ്രതിമകള്‍
വില്‍ക്കാന്‍ വച്ചിരിക്കുന്ന
കടയ്ക്കരികില്‍!
മഞ്ഞുകാലത്തിലേയ്ക്ക്
നീട്ടിവളര്‍ത്തിയ
ശുഷ്കിച്ച ശിഖരങ്ങള്‍ പോലൊരുടലില്‍
മടങ്ങും മുന്നേ വേനല്‍ ചുംബിച്ച
ഇലകളെപ്പോലെയാണ്
കണ്ണുകളെന്ന്
അന്നേരമൊക്കെ
നീ ഭാവിക്കുന്നുണ്ടാവും!

പിന്നെയൊരു കുതിപ്പാണ്..
വലിയ കള്ളങ്ങളുടെ
കപ്പല്‍ച്ചാലുകള്‍
താണ്ടിയൊരൊറ്റപ്പറക്കല്‍
നിര്‍ദ്ദയതയുടെ
കടല്‍മുഴക്കങ്ങളിലുരച്ച്
വൈരം കൂർപ്പിച്ച ചുണ്ടിടകളില്‍
അപ്പോഴുമുണ്ടാവും,
ചുവപ്പിറ്റിച്ചൊരു മുഷ്ടിവലിപ്പം..
പക്ഷിവേഗം താണ്ടിയ
ഗഹനപാതയുടെ മറ്റൊരറ്റത്ത്
തുടര്‍ച്ചകളുടെ
ത്രിമാന രൂപമാര്‍ന്ന്
കാത്തിരിക്കുന്നവരുടെ
രോമക്കുപ്പായത്തിനുള്ളിൽ
മറ്റൊരു കാലമായി
മറ്റൊരു ഞാന്‍
പ്രവര്‍ത്തിദിനത്തിലേയ്ക്കുള്ള മടക്കവണ്ടിയില്‍
നീയിരിക്കുന്ന ജനാലയ്ക്കു പുറത്ത്
മണ്‍ പ്രതിമകള്‍ വില്‍ക്കുന്ന
പഴയൊരു കച്ചവടക്കാരനുണ്ട്
അയാള്‍ക്കും പിന്നിലായി
പൊട്ടിമുളച്ചു ചുവക്കുന്നുണ്ട്;
പുതിയൊരു ഹൃദയം!

No comments: